പള്ളികളിൽ പ്രവേശിക്കുന്നതിന് സ്ത്രീകൾക്ക് നിയന്ത്രണമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കവെയാണ് ഈ വാദം ഉയർന്നുവന്നത്. മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ദില്ലി: പള്ളികളിൽ പ്രവേശിക്കുന്നതിന് സ്ത്രീകൾക്ക് നിയന്ത്രണമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ അഭിഭാഷകൻ. സ്ത്രീകള്‍ക്ക് നമസ്കരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ തന്നെ നിസ്കരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും വാദം ഉന്നയിച്ചു. ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയിൽ ഈ വാദം ഉയർന്നുവന്നത്. സുപ്രീംകോടതി ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും. വാദം തീർക്കാനുള്ളവരുടെ പട്ടിക ചീഫ് ജസ്റ്റിസ് ഇന്ന് ആരാഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാദവും തുടർ ദിവസങ്ങളിൽ ഉണ്ടാകും.
മതാചാരങ്ങളിലെ സർക്കാര്‍ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ വാദം കേള്‍ക്കലിനിടെയാണ് ഭരണഘടനാ ബെഞ്ചിന്‍റെ നിരീക്ഷണം. സാമൂഹിക പരിഷ്കരണത്തിന്‍റെ പേരിൽ ആചാരങ്ങളിൽ സർക്കാരിന് എപ്പോള്‍ ഇടപെടാമെന്നതിൽ മുൻകൂട്ടി കോടതികൾ നിർദ്ദേശങ്ങളുണ്ടാക്കുന്നത് പ്രായോഗികമല്ലെന്നും പ്രയാസമാണെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ചേ ഇത്തരം കേസുകളില്‍ തീരുമാനമെടുക്കാനാകൂ എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സർക്കാരിന്റെ ഭരണഘടനാപരമായ കടമകൾ പ്രധാനമാണ് എന്നതുപോലെ വ്യക്തികളുടെ മതസ്വാതന്ത്ര്യവും നിർണ്ണായകമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ ഒൻപതംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുന്നത്. മൗലികാവകാശവും മത സ്വാതന്ത്യവും ഉൾപ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളിലാണ് ബെഞ്ച് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ഭരണഘടന ബെഞ്ചിൽ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി, ജസ്റ്റിസ് ബി വി നാഗരത്ന എന്നുവരാണുള്ളത്.
