രണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പ്രസ്താവനക്കെതിര മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് (PK Firos).. കമ്യൂണിസ്റ്റ് സമഗ്രാധിപത്യം സ്വപ്നം കണ്ട് നടക്കുന്ന സിപിഎമ്മുകാർക്ക് ജനാധിപത്യവും ഭരണഘടനയും അന്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പ്രസ്താവനക്കെതിര മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് (PK Firos).. കമ്യൂണിസ്റ്റ് സമഗ്രാധിപത്യം സ്വപ്നം കണ്ട് നടക്കുന്ന സിപിഎമ്മുകാർക്ക് ജനാധിപത്യവും ഭരണഘടനയും അന്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

പികെ ഫിറോസിന്റെ കുറിപ്പിങ്ങനെ...

സി.പി.എമ്മുകാരനെന്ത് ഭരണഘടന! കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യം സ്വപ്നം കണ്ട് എന്നും ഉണ്ണുകയും ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സി.പി.എമ്മുകാരനെന്ത് ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും?! സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള കൽക്കത്ത തീസീസ് ഒക്കെ തൽക്കാലം മാറ്റി വെച്ച ഒന്നാണെന്നല്ലേ സജി ചെറിയാൻറെ പ്രസ്താവനയിലൂടെ മനസ്സിലാക്കാനാവുന്നത്.

എന്തൊക്കെ പറഞ്ഞാലും ലോകത്തിനു മുന്നിൽ ഇന്ത്യക്കുള്ള അഭിമാനമാണ് ഭരണഘടന. അതൊരു സുപ്രഭാതത്തിൽ നാലുപേരിരുന്നു ഒരു ലോഡ് പേപ്പറും മഷിയും ഇറക്കി വൈകുന്നേരം ആവുമ്പോഴേക്ക് എഴുതിത്തീർത്ത ചിന്ത വാരികയല്ല. എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊണ്ട് എല്ലാവരെയും കേട്ട് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ ഡിബേറ്റ് ചെയ്ത് വർഷങ്ങൾ എടുത്ത് രൂപകൽപ്പന ചെയ്ത പരമോന്നത ന്യായ പുസ്തകമാണ്.

സംഘ് പരിവാർ രാജ്യം ഭരിക്കുമ്പോൾ നമ്മുടെ അവസാനത്തെ പ്രതീക്ഷ ഇപ്പോഴും ഭരണഘടനയിലല്ലേ. ഇതിൻറെ അന്തഃസത്ത തകർക്കാനല്ലേ സംഘ് പരിവാർ ആവതും ശ്രമിക്കുന്നത്. അത് തടയാൻ ഈ നാട്ടിലെ ഏറ്റവും ദുർബലനായ മനുഷ്യൻ പോലും വേച്ചു വേച്ചു നടന്ന് തെരുവിലിറങ്ങി തന്റെ ക്ഷീണിച്ച കൈകൾ പാതിയുയർത്തി പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഈ കാലത്ത് മന്ത്രി സജി ചെറിയാന്റെ ഭാഷ്യം ആരെയാണ് സഹായിക്കുക? ഈ രണ്ട് കൂട്ടരും നാടിനാപത്താണ് എന്ന് പറഞ്ഞ മൺമറഞ്ഞു പോയവർ എത്ര മഹത്തുക്കൾ

Read more:  സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരം, കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യത: സിപിഐ വിലയിരുത്തൽ

ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നായിരുന്നു വിമര്‍ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്കുമില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. നിയമസഭയ്ക്കക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകി. ബിജെപി ഗവർണറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് ആരോപണം മുതൽ ഏകെജി സെന്റര്‍ ആക്രമണം വരെ ആയുധങ്ങൾ പലതെടുത്ത് പയറ്റുന്നതിനിടെ പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി വീണുകിട്ടിയ വടിയാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം. രാജി വച്ചേ മതിയാകു എന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് നിയമസഭയിലെടുത്തതും കര്‍ശന നിലപാടായിരുന്നു. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്ക് മറുപടി പറയാൻ എഴുന്നേറ്റ മന്ത്രിയെ പ്രതിപക്ഷം ബഹിഷ്കരിച്ചു.

Read more: സജി ചെറിയാന്റെ പ്രസംഗം: മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷയെന്ന് ഗവർണർ

സജി ചെറിയാന്റെ പ്രസംഗത്തിൽ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് അധികാരത്തിൽ തുടരാൻ മന്ത്രിക്കിനി അവകാശമില്ലെന്ന് പറഞ്ഞു. ഭരണഘടനയെ അവഹേളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടു. നാക്കുപിഴയെന്ന് പറഞ്ഞ് പിടിച്ച് നിക്കാൻ സിപിഎം ശ്രമിക്കുമ്പോൾ നിയമനടപിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. യൂത്ത് കോൺഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വിവാദ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ ഇതിനകം പരാതി എത്തിയിട്ടുണ്ട്.