മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും.

കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും. ഇന്ന് കോടതിയിൽ എത്തിയതോടെ ഒന്നാം പ്രതി റോജി അഗസ്റ്റിനെതിരായ ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചിരുന്നു. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിന് പ്രതികൾക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു 2-ാം പ്രതി ആന്‍റോ അഗസ്റ്റിനും 3-ാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായത്.

വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാർക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.