മരംമുറി വിവാദം: ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് സർക്കാർ പുതുക്കി
വിവാദമായ മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രിയാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്
തിരുവനന്തപുരം: മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ട ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ പുതുക്കി. അണ്ടർ സെക്രട്ടറിക്കെതിരായ നടപടി സർക്കാർ പരിശോധിച്ച് എടുത്തതാണെന്നാണ് തിരുത്ത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നടപടി എന്നായിരുന്നു മുൻ ഉത്തരവ്. വിഷയത്തിൽ റവന്യൂ സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന് പരാതി ഉയരുമ്പോഴാണ് പുതിയ ഉത്തരവ്.
വിവാദമായ മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രിയാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്ന് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ഗുഡ് സർവീസ് എൻട്രി നൽകിയത്. മരംമുറി വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.
മരം മുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിടാൻ നിർദ്ദേശം നൽകിയത് മുൻ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനാണെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ഫയൽ കൈകാര്യം ചെയ്ത ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ റവന്യൂവകുപ്പിൽ നിന്നും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona