'കൊല്ലണമെന്ന് കരുതിത്തന്നെയാണ് വെട്ടിയത്', രണ്ട് കൈയ്യിലും വാളുമായാണ് ബേസിലെത്തിയതെന്ന് സുഹൃത്ത്
ബേസിലിന്‍റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില്‍ അഖിലിന്‍റെ കഴുത്തിലും കയ്യിലും വെട്ടേറ്റു.
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്തു. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. നിലവില്‍ അഖിലിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബേസിലിന്‍റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില്‍ അഖിലിന്‍റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനൊപ്പം എത്തിയ സുഹൃത്ത് (ബൈക്കോടിച്ചയാൾ) പൊലീസ് പിടിയിലായിട്ടുണ്ട്. കറുകടം സ്വദേശി പതിനേഴുകാരനെ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബേസിലിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്. സഹോദരിയുമായുള്ള പ്രണയമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ടൗണില്‍ വെച്ച് ഇത്തരത്തിലൊരു കൊലപാതകശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.
സഹോദരിയെ പ്രണയിച്ചതിന്‍റെ വൈരാഗ്യം, മൂവാറ്റുപുഴയിൽ യുവാവിനെ സഹോദരന്‍ വെട്ടി, ഗുരുതര പരിക്ക്
എന്നാൽ കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. "ബേസിലിന്‍റെ സഹോദരിയും അഖിലും പ്ലസ്ടുവിന് സഹപാഠികളായിരുന്നു. ബേസിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്തിരുന്നു. ബൈക്കിലെത്തിയ ബേസില്‍ രണ്ട് കയ്യിലുമുണ്ടായിരുന്ന വാളുകൾ ഉപയോഗിച്ച് അഖിലിനെ വെട്ടി. കൈ കൊണ്ട് തടുത്തതുകൊണ്ടാണ് തലയിൽ കാര്യമായി പരിക്കേൽക്കാതിരുന്നത്. കൈ, പുറം, ചുമൽ എന്നിവിടങ്ങളിൽ വെട്ടേറ്റു. തടയാൻ ശ്രമിച്ചപ്പോൾ എനിക്കു നേരെ തിരിഞ്ഞു". താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അഖിലിന്‍റെ സുഹൃത്ത് പ്രതികരിച്ചു. അതേ സമയം മൂവാറ്റുപുഴയിലേത് ദുരഭിമാന കൊലപാതക ശ്രമമല്ലെന്ന് ആലുവ റൂറൽ എസ് പി കെ കാർത്തിക് വ്യക്തമാക്കി.