ബാങ്ക് ജീവനക്കാർ സ്വരൂപിച്ച പണം അടച്ചതോടെ ലോൺ ഫയൽ ക്ലോസ് ചെയ്തെന്നും ഇനി ആ ലോണിന് മുകളിൽ ഒരു നടപടിയും സാധിക്കില്ലെന്നും അനിൽ വ്യക്തമാക്കി
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ വിശദീകരണവുമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി സി പി അനിൽ. അജേഷിന്റെ വായ്പയിലേക്ക് അടച്ച പണം തിരിച്ചെടുക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടില്ലെന്ന് സി പി അനിൽ പറഞ്ഞു. ബാങ്ക് ജീവനക്കാർ സ്വരൂപിച്ച പണം അടച്ചതോടെ ലോൺ ഫയൽ ക്ലോസ് ചെയ്തെന്നും ഇനി ആ ലോണിന് മുകളിൽ ഒരു നടപടിയും സാധിക്കില്ലെന്നും അനിൽ വ്യക്തമാക്കി. അതേസമയം അജേഷിന് യൂണിയൻറെ പണം വേണ്ടെങ്കിൽ തുക യൂണിയൻ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കാമെന്നും സിപി അനിൽ പറഞ്ഞു.
മൂവാറ്റുപുഴ ജപ്തി വിഷയത്തിൽ അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാൻ ബാങ്ക് ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി നേരത്തെ വാർത്ത വന്നിരുന്നു. അജേഷ് സഹായം നിരസിച്ച സാഹചര്യത്തിൽ അടച്ച പണം തിരിച്ചെടുക്കാൻ ബാങ്ക് ജീവനക്കാരോട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നിർദേശം നൽകിയെന്നായിരുന്നു വാർത്ത. ഇത്തരമൊരു നിർദ്ദേശം നൽകിയില്ലെന്നാണ്
സഹായം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സി പി അനിൽ പറഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പാ തുക പിരിവിട്ടെടുത്ത് തിരിച്ചെടുക്കുകയായിരുന്നു ഇന്നലെ ബാങ്ക് ജീവനക്കാർ ചെയ്തത്. എന്നാൽ ഈ തുക വേണ്ടെന്ന് അജേഷ് നിലപാട് അറിയിച്ചതോടെയാണ് തുക പിൻവലിക്കേണ്ടി വന്നത്.
വീടിന്‍റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാർത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാൻ തയ്യാറായത്. ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം അറിയിച്ചത്.
ബാങ്ക് ജീവനക്കാർ അടയ്ക്കാൻ തീരുമാനിച്ച തുക വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴൽനാടൻ എം എൽ എ (Mathew Kuzhalnadan) ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാർ രംഗത്ത് വന്നത്. സിപിഎമ്മുകാരും (CPM) ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യൽ മീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ടെന്നും അജേഷ് പറഞ്ഞു.
താൻ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ രംഗത്ത് വരുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാൾ ജീവനക്കാർ തന്റെ വാക്കുകൾ കേൾക്കാൾ കൂടി തയ്യാറായിരുന്നില്ല എന്നും അജേഷ് പറഞ്ഞു.
ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാൽ കുടുംബത്തിന്‍റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നായിരുന്നു മൂവാറ്റുപുഴ അർബൻ ബാങ്ക് പിന്നാലെ വിശദീകരിച്ചത്. എന്നാല്‍ ജപ്തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറെന്ന് കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിന് കത്ത് നൽകിയിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താൻ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴൽനാടൻ നൽകിയത്.
