ഇത്തരം ആളുകൾ പുറത്ത് പോയാൽ പാർട്ടി നന്നാവുകയാണ് ചെയ്യുകയെന്നും പാളയം ഏരിയ പൊതുസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം : സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മധു മുല്ലശേരിയെ സെക്രട്ടറിയാക്കിയതാണ് പാർട്ടിക്ക് പറ്റിയ അബദ്ധമെന്ന് തിരുവനന്തപുരം പാളയം ഏരിയ പൊതുസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
മധു ആയാലും ആരായാലും, തെറ്റായ ഒന്നിനെയും വച്ചു പൊറുപ്പിക്കുന്ന പ്രശ്നമില്ല. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ ബാബുവിനെതിരെ നേരത്തെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെയും പരാതി ഉണ്ടായിരുന്നു. ഇത്തരം ആളുകൾ പുറത്ത് പോയാൽ പാർട്ടി നന്നാവുകയാണ് ചെയ്യുകയെന്നും ഗേവിന്ദൻ പറഞ്ഞു.
മാറ്റിവെച്ച സമ്മേളനങ്ങൾ സംസ്ഥാന സമ്മേളനം വരെ ഇനി നടത്തില്ല. 210 ഏരിയ സമ്മേളനങ്ങളിൽ ഒരു ഏരിയ സമ്മേളനം മാത്രമാണ് മാറ്റിയത്. പാർട്ടി സമ്മേളനത്തിൽ ചർച്ചകൾ നടന്നത് പാതകം പോലെ പ്രചരിപ്പിക്കുകയാണ്. വിമർശനം വേണം. ആരെയും വിമർശിക്കാം. മുഖ്യമന്ത്രിയെ വരെ വിമർശിക്കാമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

