രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച കുഞ്ഞികൃഷ്ണനെതിരെ എം.വി. ഗോവിന്ദൻ. കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിൻ്റെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്നും മുന്നറിയിപ്പ്
കണ്ണൂർ: രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്ന വി കൃഞ്ഞികൃഷ്‌ണനെതിരെ എംവി ഗോവിന്ദൻ രംഗത്ത്. ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നാണ് അവരോടു പറയാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികകത്ത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടം. കുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന തോന്നലിലാണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെ അവസ്ഥയും അതായിരിക്കും. കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൻ്റെ ജനകീയ മുന്നേറ്റ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


