ബി ഗോപാലകൃഷ്‌ണന്റെ അപകീര്‍ത്തി പരാതി: എംവി ഗോവിന്ദനോട് നേരിട്ട് ഹാജരാകാൻ കോടതി നിര്‍ദ്ദേശം
സംഭവത്തിൽ എംവി ഗോവിന്ദൻ മാപ്പ് പറയുന്നത് വരെ മുന്നോട്ട് പോകുമെന്ന് ബി ഗോപാലകൃഷ്ണൻ
തൃശ്ശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ നൽകിയ അപകീർത്തി കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജൂലൈ 2 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. ബി.ഗോപാലകൃഷ്ണൻ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമുള്ള ഗോവിന്ദന്റെ പ്രസംഗത്തിനെതിരെയാണ് കേസ് നൽകിയതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. കേസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിൽ എം.വി ഗോവിന്ദന് കോടതി അന്ത്യശാസനം നൽകുകയായിരുന്നെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ, സംഭവത്തിൽ എംവി ഗോവിന്ദൻ മാപ്പ് പറയുന്നത് വരെ മുന്നോട്ട് പോകുമെന്നും പറഞ്ഞു. 2020 ജനുവരി 14 ന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിലാണ് പരാതിക്ക് ആധാരമായ പരാമർശം ഉണ്ടായത്.