സർക്കാരിനെയും എസ് എഫ് ഐ യെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. എസ് എഫ് ഐക്കെതിരായ പ്രചാരണത്തെയാണ് എതിർത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തിരുവവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കളളക്കേസിനെ വീണ്ടും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാവർക്കും ഒരു നീതിയാണെന്ന് പറഞ്ഞ എം വി ഗോവിന്ദൻ തന്റെ വാക്കുകളെ മാധ്യമപ്രവർത്തകർ വളച്ചൊടിച്ചുവെന്നും ആരോപിച്ചു. സർക്കാരിനെയും എസ് എഫ് ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ പതിനൊന്നാം തിയ്യതി നടത്തിയ വാർത്താസമ്മേളനത്തിലെ സ്വന്തം വാക്കുകളെ തള്ളി എംവി ഗോവിന്ദൻ പറയുന്നത്. എസ്എഫ്ഐക്കെതിരായ പ്രചാരണത്തെയാണ് താൻ എതിർത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങൾ ഇവന്റ് മാനേജ് മെന്റിന്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വളരെ പുറകിലാണ്. എല്ലാ അർത്ഥത്തിലും കേരളത്തിൽ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്ന് അവകാശപ്പെട്ട എം വി ഗോവിന്ദൻ ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ലെന്നും പറഞ്ഞു. അതേ സമയം, എലത്തൂർ കേസിൽ പൊലീസിനെതിരായ എംവി ശ്രേയാംസ്കുമാറിന്റെ വിമർശനം പരിശോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

ദേശീയ തലത്തിലടക്കം വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും ഗൂഢാലോചനാ പരാതിയിലാണ് കേസെന്ന് പറഞ്ഞാണ് പൊലീസിനെ എംവി ഗോവിന്ദൻ പിന്തുണക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് 'മിണ്ടാനാണ് തീരുമാനം' ക്യാമ്പയിനിൽ എംവി ശ്രേയാംസ് കുമാർ പൊലീസിനെതിരെ ഉന്നയിച്ച വെളിപ്പെടുത്തൽ പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

തത്സമയ റിപ്പോർട്ടിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കെതിരെ കെഎസ് യു ഉന്നയിച്ച ആക്ഷേപം റിപ്പോർട്ട് ചെയ്തതിനാണ് അഖില നന്ദകുമാറിനെതിരായ കേസെടുത്തത്. മാധ്യമങ്ങളോടുള്ള സിപിഎമ്മിൻറെ ഇരട്ടനിലപാട് ദേശീയതലത്തിൽ പോലും ചോദ്യം ചെയ്യുമ്പോഴും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് കുലുക്കമില്ല. എന്ത് ഗൂഡാലോചനയാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ നടത്തിയതെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് എഫ്ഐആർ അടിസ്ഥാനമാക്കിയാണ് പ്രതികരണം എന്ന് പറഞ്ഞാണ് എംവി ഗോവിന്ദൻറെ ഒഴിഞ്ഞുമാറൽ. ആർഷോയുടെ പരാതിയിൽ ഒരു പരിശോധന പോലും നടത്താതെ റിപ്പോർട്ടറെ പ്രതി ചേർത്ത പൊലീസ് നടപടിക്ക് സിപിഎം ആവർത്തിച്ച് പിന്തുണ നൽകുകയാണ്. 


YouTube video player