പിണറായി വിജയൻ്റെയും മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിണറായിയെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താൻ ഇതിലൂടെ സാധിക്കില്ലെന്നും, ഇഡി നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്‌ഡിന്‍റെ ലക്ഷ്യമെന്ന് വിമര്‍ശിച്ച എം വി ഗോവിന്ദന്‍, പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബിജെപിയുടെയും കോൺഗ്രസിൻ്റെയും ഒരേ ആവശ്യമാണ്. അരവിന്ദ് കെജ്രിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമച്ചാൽ കുറ്റപത്രമാകില്ലെന്ന് കോടതി പറഞ്ഞ് വെറുതെവിട്ടു. ഇത് പോലൊരു ഭാവന ചമക്കലാണ് എക്സാലോജിക് കേസുമെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്. ഡയറിയിൽ പേരുള്ള രണ്ടുപേർ ഇന്ന് മന്ത്രിമാരാണ്. പക്ഷെ കേസില്ല. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രവണയെ ശക്തിയായി പ്രതിരോധിക്കും. ബ്രാഞ്ചുകളിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.