എൽജെഡി-ജെഡിഎസ് ലയനം വൈകും: ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ എന്നും ശ്രേയാംസ് കുമാര്‍
കുറേയേറെ ചർച്ചകൾ നടന്നെങ്കിലും ലയന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലയനമുണ്ടാകുന്നതുവരെ എൽ.ജെ.ഡി.യായി തുടരുമെന്നും ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ എന്നും ശ്രേയാംസ് വ്യക്തമാക്കി.
കോഴിക്കോട്: എൽ ജെ ഡി.-ജെ ഡി എസ് ലയനം വൈകുമെന്ന് വ്യക്തമാക്കി ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് എം.വി ശ്രേയാംസ് കുമാര്‍. ലയന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ എന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. അതേസമയം വടകര സീറ്റിനായുളള ശ്രമം എൽ.ജെ.ഡിയും ജെ.ഡി.എസും തുടരുകയാണ്. വടകര സീറ്റിനെച്ചൊല്ലി യുഡിഎഫിലും തര്‍ക്കങ്ങളുണ്ട്.
പാനൂരില്‍ വച്ച് നടന്ന പി.ആർ. കുറുപ്പ് അനുസ്മരണ ചടങ്ങിലാണ് എൽ.ജെ.ഡി.-ജെ.ഡി.എസ് ലയനത്തിലെ പ്രതിസന്ധി ശ്രേയാംസ് കുമാര്‍ തുറന്നു പറഞ്ഞത്. കുറേയേറെ ചർച്ചകൾ നടന്നെങ്കിലും ലയന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലയനമുണ്ടാകുന്നതുവരെ എൽ.ജെ.ഡി.യായി തുടരുമെന്നും ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ എന്നും ശ്രേയാംസ് വ്യക്തമാക്കി. വടകരയില്‍ ജെഡിഎസ് വിട്ട് എല്‍ജെഡിയിലെത്തിയവര്‍ക്ക് സ്വീകരണം നല്‍കിയ ശേഷമായിരുന്നു ഈ പ്രതികരണം. ലയന ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്തുന്നതാണ് ശ്രേയാംസിന്‍റെ പ്രതികരണമെന്നും ചര്‍ച്ചകള്‍ തുടരുന്പോള്‍ ആളെ കൂട്ടി ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നത് തെറ്റെന്നും ജെഡിഎസ് പറയുന്നു.
അതേസമയം വടകര സീറ്റിനെച്ചൊല്ലി യുഡിഎഫിലും തര്‍ക്കങ്ങള്‍ തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യത്തിന്‍റെ തുടര്‍ച്ചയായി വടകര സീറ്റ് ആര്‍എംപിക്ക് നല്‍കണമെന്ന അഭിപ്രായമാണ് കെ. മുരളീധരനടക്കമുളള നേതാക്കള്‍ക്കുളളത്. ലീഗിനു ഇതേ അഭിപ്രായമുണ്ട് എന്നാല്‍ വടകരയില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന അഭിപ്രായം ശക്തമാണ്. അതേസമയം, യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ മല്‍സരിക്കാനുളള തീരുമാനത്തിലാണ് ആര്‍എംപി.