വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ചുരമിറങ്ങുമ്പോൾ എഞ്ചിൻ ബ്രേക്കിങ് ഉപയോഗിക്കാതെ നിരന്തരം ബ്രേക്ക് ഉപയോഗിച്ചത് ബ്രേക്ക് നഷ്ടപ്പെടാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന വളവിലെ സംരക്ഷണ ഭിത്തിക്ക് ഉയരമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

കൊച്ചി: കേരളത്തെ നടുക്കിയ വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. മലപ്പുറം മങ്കട പാങ്ങ് പള്ളിപ്പറമ്പത്ത് എൽ.പി. സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്തുപേർ മരിച്ച ദാരുണ സംഭവത്തിൽ പാലക്കാട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വാഹനങ്ങളിലെ നിയമവിരുദ്ധമായ രൂപമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ഡിവിഷൻ ബെഞ്ചിന് കൈമാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിപ്പോർട്ടിൽ അപകടത്തിലേക്ക് നയിച്ച സുരക്ഷിതമല്ലാത്ത ഡ്രൈവിങ് രീതികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ചുരങ്ങളിലെയും ഹെയർപിൻ വളവുകൾ ഇറങ്ങുമ്പോൾ ഗിയറുകൾ താഴ്ത്തി എഞ്ചിൻ ബ്രേക്കിങ് സംവിധാനം വഴി വേഗത നിയന്ത്രിക്കാനാണ് ഡ്രൈവർ ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ സാധാരണ റോഡുകളിൽ മാത്രം വണ്ടിയോടിച്ച് പരിചയമുള്ള ഡ്രൈവർ ഇവിടെ അത് ചെയ്തില്ല. പകരം വേഗത കുറയ്ക്കാനായി ഡ്രൈവർ നിരന്തരം ബ്രേക്ക് മാത്രം ഉപയോഗിച്ചു കൊണ്ടിരുന്നു. ഇതിന്റെ ഫലമായി ബ്രേക്ക് ലൈനറുകൾ അമിതമായി ചൂടായി. ബ്രേക്കിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടു. ഇതോടെ വളവിൽ വാഹനം നിയന്ത്രിക്കാനായില്ലെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ഏപ്രിൽ 17-നാണ് പാങ്ങ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപാറയിലെ 13-ാം ഹെയർപിൻ വളവിൽ നിന്ന് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടം നടന്ന വളവിലെ റോഡരികിലുണ്ടായിരുന്ന കോൺക്രീറ്റ് സംരക്ഷണ ഭിത്തിക്ക് ഒരു വാഹനത്തെ തടുത്തുനിർത്താൻ തക്കവണ്ണമുള്ള ഉയരമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ കോടതിയിൽ പരിശോധിച്ചു. വാഹനത്തിനുള്ളിൽ നിയമവിരുദ്ധമായ എൽ.ഇ.ഡി ലൈറ്റുകളോ മറ്റ് അനധികൃത നിർമ്മിതികളോ ഉണ്ടായിരുന്നോ എന്ന് കോടതി ആരാഞ്ഞു. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ സർക്കുലറുകൾ എല്ലാവരും മറക്കുകയാണെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ സുരക്ഷാ സർക്കുലറിന്റെ ഉള്ളടക്കം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹൈക്കോടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി വെച്ചു.