നാടാർ സംവരണം; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി
മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാർ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്തത്.
കൊച്ചി: ക്രിസ്ത്യന്‍ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിന് എതിരെ സര്‍ക്കാർ അപ്പീല്‍ നല്‍കി. മറാത്ത സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവ് വരും മുൻപാണ് നാടാർ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്‍റെ വാദം. സുപ്രീം കോടതി ഉത്തരവിന് മുൻപുള്ള സംവരണ പട്ടിക, രാഷ്ട്രപതി പുതിയ പട്ടിക തയ്യാറാക്കുന്നത് വരെ നിയമപരമായി നിലനിൽക്കുമെന്നും സര്‍ക്കാർ പറയുന്നു. .
കേന്ദ്ര സർക്കാറിന്‍റെ സംവരണ പട്ടികയിൽ 2000 മുതൽ ക്രിസ്ത്യൻ നാടാർ വിഭാഗമുണ്ടെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാർ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്തത്. രണ്ടായിരം മുതല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഒബിസി പട്ടികയില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഉള്‍പ്പെട്ടിട്ടുണ്ടെന്നും അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നാളെ പരിഗണിക്കും.