Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നു: അസമിൽ വെടിവയ്പ്പിൽ മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; മേഘാലയയിലും ഇന്‍റര്‍നെറ്റും വിച്ഛേദിച്ചു

  • പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചതോടെ ഇവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
  • പൊലീസ് വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് പേരാണ് അസമിൽ മരിച്ചതെന്ന് റിപ്പോര്‍ട്ട്
National Citizenship act assam protest two died says report
Author
Dispur, First Published Dec 12, 2019, 8:09 PM IST

ദിസ്‌പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമിൽ തുടരുന്ന പ്രതിഷേധം അതീവ ഗുരുതരമെന്ന് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ പ്രകാരം ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് പേരാണ് മരിച്ചതെന്നാണ് വിവരം.

അതേസമയം അസമിൽ തുടരുന്ന പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. അസമിൽ ഇന്ന് അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാര്‍ തകര്‍ത്തു. 

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന ചിലയിടങ്ങളിൽ ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത പത്ത് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

അസമിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മുകേഷ് അഗര്‍വാളിനെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. അസമില്‍ മുഖ്യമന്ത്രിയുടെ വസതിയടക്കം ബിജെപി-അസം ഗണം പരിഷത്ത് നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടന്നത്.

 അസമില്‍  ഇന്‍റര്‍നെറ്റ് സേവനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഗുവാഹത്തി വിമാനത്താവളത്തിൽ നിരവധി യാത്രക്കാർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഗുവാഹത്തിയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പലതും നിര്‍ത്തി വച്ചിരിക്കുകയാണ്. അനിശ്ചിതകാലത്തേക്ക് ഗുവാഹത്തിയില്‍ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും  പ്രതിഷേധ പ്രകടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യന്‍ സദര്‍ശനം റദ്ദാക്കിയിരുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി നേരത്തെ മൊമന്‍ രംഗത്ത് വന്നിരുന്നു.

Follow Us:
Download App:
  • android
  • ios