പൗരത്വ ഭേദഗതി നിയമം: ഗവർണറെയും ഹർത്താലിനെയും തള്ളി മന്ത്രി എകെ ബാലൻ
- കാര്യങ്ങൾ സംഘർഷത്തിലേക്ക് കൊണ്ടുപോകാൻ ഒരു വിഭാഗം ശ്രമിക്കുന്നത് നല്ലതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി
- ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപ ധനസഹായം മന്ത്രി കൈമാറി
സുൽത്താൻ ബത്തേരി: പൗരത്വ ബില്ലുമായി ബന്ധപ്പെട്ടുള്ള കേരള ഗവർണർ ആരിഫ് ഖാന്റെ പ്രസ്താവനയെ തള്ളി മന്ത്രി എകെ ബാലനും രംഗത്ത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം സംസ്ഥാനത്തു നടപ്പാക്കാനാകില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം പൗരത്വ ബില്ലിനെതിരെ ഡിസംബർ 17 ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിനെയും മന്ത്രി തള്ളിപ്പറഞ്ഞു.
പൗരത്വ ഭേദഗതി വിഷയം മത ന്യൂന പക്ഷങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും ഇത് മൊത്തം സമൂഹത്തിന്റെ പ്രശ്‌നമാണെന്നും മന്ത്രി വിശദീകരിച്ചു. നിയമതിനെതിരെയുള്ള പ്രതിഷധം ചില ന്യൂന പക്ഷ സംഘടനകൾ തങ്ങളുടെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് അപകടമാണ്. ഹർത്താലിനെതിരെയുള്ള ഹൈക്കോടതി നിലപാട് സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങൾ സംഘർഷത്തിലേക്ക് കൊണ്ടുപോകാൻ ഒരു വിഭാഗം ശ്രമിക്കുന്നത് നല്ലതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപ ധനസഹായം മന്ത്രി കൈമാറി. വയനാട്ടിൽ ഷഹലയുടെ വീട്ടിലെത്തിയാണ് സഹായധനം കൈമാറിയത്.