ദേശീയപാതയിൽ നിർമാണം ഏറ്റവും ഇഴയുന്നത് വടകര അഴിയൂർ-വെങ്ങളം റീച്ചിലാണ്. 40 ശതമാനം മാത്രമാണ് ഈ റീച്ചിൽ നിർമാണം നടന്നത്.
കോഴിക്കോട് : ദേശീയപാത 66 ൽ വടകര അഴിയൂർ-വെങ്ങളം റീച്ചിലെ പുതിയ നിർമാണ കരാറുകളിൽ നിന്നും വാഗാഡ് കമ്പനിയെ മാറ്റി അദാനി എന്റർപ്രൈസസ്. നിർമാണം വൈകുന്നുവെന്ന പരാതിയെ തുടർന്നാണ് അദാനി മറ്റു നിമാണകമ്പനികളെ കണ്ടെത്തിയത്. 250 കോടിയുടെ പുതിയ പദ്ധതികൾ കെല്ലർ, ഗൾഫാർ ഗ്രൂപ്പുകൾ ആണ് ചെയ്യുക.
ദേശീയ പാത 66 ൽ അഴിയൂർ - വെങ്ങളം റീച്ചിലാണ് നിർമാണ പ്രവർത്തികൾ ഏറ്റവും പിറകിൽ ഉള്ളത്. 40 കിലോ മീറ്റർ ദൂരമുള്ള റീച്ചിൽ അദാനി എന്റർപ്രൈസസിനായിരുന്നു നിർമാണ കരാർ. അദാനി ഇത് വാഗാഡ് കമ്പനിക്ക് മറിച്ചുനൽകി. ഇതുവരെ 40 ശതമാനം പോലും നിർമാണം പൂത്തിയായില്ല. മുക്കാളിയിലും കൊയിലാണ്ടി മുത്താമ്പിയിലും മണ്ണെടുത്ത കുന്നിടിഞ്ഞു. വടകര മേൽപ്പാല നിർമാണവും എങ്ങുമെത്തിയില്ല. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പുതിയ നിർമാണങ്ങൾക്ക് അദാനി മറ്റു കമ്പനികളെ തേടിയത്. മുക്കാളിയിൽ സോയിൽ നയിലിങ് ഇടിഞ്ഞു വീണ ഇടത്തെ പുതിയ സംരക്ഷണ ഭിത്തിയും, വടകര മേൽപ്പാലവുമായി ബന്ധപ്പെട്ട പ്രവർത്തികളും പുതിയ കമ്പനികൾക്ക് ആണ്.
വാഗാഡ് കമ്പനി നിലവിൽ ചെയ്യുന്ന പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. 2024 ഏപ്രിലിൽ പൂർത്തിയാക്കേണ്ട പ്രൊജക്റ്റ് ആണിത്. രണ്ടു തവണ സമയം നീട്ടി നൽകിയെങ്കിലും കാര്യമുണ്ടായില്ല.


