Asianet News MalayalamAsianet News Malayalam

ദേശീയ പാതാവികസനം: കേരളം ഒന്നാം മുൻഗണനാ പട്ടികയിൽത്തന്നെ, കേന്ദ്രം അംഗീകരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖാപനത്തിന് മുമ്പ് ചേര്‍ന്ന ദേശീയ പാത അതോറിറ്റി ചെയര്‍മാന്‍റെ നേതൃത്വത്തിലെ യോഗം മുന്‍ഗണനാക്രമങ്ങള്‍ രണ്ടു തരത്തിലാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു. 

national highway development central government agreed demand of kerala government
Author
Delhi, First Published Jun 28, 2019, 12:32 PM IST

ദില്ലി: ദേശീയ പാത വികസനത്തില്‍ കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ദേശീയ പാത വികസനത്തിന്‍റെ മുൻഗണനാക്രമത്തിൽ കേരളത്തെ രണ്ടാം പട്ടികയിലേക്ക് മാറ്റിയത് ഒഴിവാക്കണമെന്ന ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. കാസർകോട് ഒഴികെ ഉള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെ നടപടിയാണ് ഒഴിവാക്കിയത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖാപനത്തിന് മുമ്പ് ദേശീയ പാതാ അതോറിറ്റി ചെയര്‍മാന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന യോഗം മുന്‍ഗണനാക്രമങ്ങള്‍ രണ്ട് തരത്തിലാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് കേരളത്തിലെ ദേശീയപാതാ വികസനത്തെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. രണ്ടുകാറ്റഗറിയിലാക്കിക്കൊണ്ട് മുന്‍ഗണനാക്രമം നിശ്ചയിക്കുകയും, കേരളത്തെ രണ്ടാം പട്ടികയിലാക്കാനും അന്ന് ദേശീയപാതാ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെതിരെ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതുകയും ജൂണ്‍ 15-ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കേരളത്തിന്‍റെ മുന്‍ഗണനാക്രമം മാറ്റി ഇറക്കിയ ഉത്തരവ് റദ്ദാക്കുമെന്ന് ഗഡ്കരി അറിയിച്ചിരുന്നു.  ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കിരിന് ലഭിച്ചു. അടിയന്തരമായി ഡിപിആര്‍ തയ്യാറാക്കാനും, ഭൂമി എറ്റെടുക്കല്‍, പണ വിതരണം എന്നിവ ആരംഭിക്കാനും നിര്‍ദ്ദശമുണ്ട്. കേരളത്തില്‍ ഭൂമി വില കൂടുതലായതിനാല്‍ ഏറ്റെടുക്കുന്ന ഭൂമിക്കായി 5000 കോടി രൂപയോളം സംസ്ഥാന  സര്‍ക്കാര്‍ വഹിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവില്‍ ഇതേക്കുറിച്ച് വ്യക്തതയില്ല.

കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കാലതാമസം കൂടാതെ കാസര്‍കോട് ജില്ലയിലെ രണ്ട് റീച്ചുകളുടെ പണി ഇടന്‍ തുടങ്ങണമെന്നും കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് സംസ്ഥാനം കത്തയച്ചു. ദേശിയപാത അതോറിറ്റിയുടെ മെല്ലെപ്പോക്കും തടസവും മൂലം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് തടസപ്പെട്ടത്. ഇനി തടസമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios