കേരളത്തിലെ ദേശീയപാതാ വികസനം 2025-ൽ പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദേശീയപാതയുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും നിര്‍മ്മാണ പുരോഗതിയിൽ തൃപ്തി ഉണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
കണ്ണൂർ: കേരളത്തിലെ ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ് (VK Singh about National Highway Development in Kerala) അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദേശീയപാതയുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും നിര്‍മ്മാണ പുരോഗതിയിൽ തൃപ്തി ഉണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
ദേശീയപാത 66 ആറുവരിയാക്കി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസന പദ്ധതികൾ മുന്നോട്ട് നീങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി റോഡ് വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിവിലയുടെ 25 ശതമാനം ചിലവ് കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വഹിക്കുകയാണ്. ഭൂമിവിട്ടുനൽകുന്നവര്‍ക്കായി 5311 കോടി രൂപയാണ് സംസ്ഥാനം ചിലവാക്കിയത്.
സ്ഥലമേറ്റെടുക്കാനുള്ള ബാക്കി ചെലവും റോഡ് നിര്‍മ്മാണവും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിര്‍വഹിക്കും. കേരളത്തിൽ സ്ഥലമേറ്റെടുപ്പ് കാരണം ദേശീയപാതാ വികസനം അസാധ്യമാണെന്ന നിലയിലേക്ക് ദേശീയപാതാ അതോറിറ്റി ഒരു ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ പുതിയ പദ്ധതി രൂപീകരിക്കുകയും 90 ശതമാനം സ്ഥലവും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
20 റീച്ചായി തിരിച്ചാണ് കേരളത്തിൽ ദേശീയപാതയുടെ നിർമാണം. 45 മീറ്റർ വീതിയിൽ ആറ് വരിയായാണ് പാത. മികച്ച നഷ്ടപരിഹാരം നൽകുന്നതിനാൽ എല്ലായിടത്തും തര്‍ക്കമില്ലാതെ ഭൂമിയേറ്റെടുക്കാനായി. മഹാരാഷ്ട്രയിലെ പനവേലിൽ ആരംഭിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന ദേശീയ പാത66-ൻ്റെ ആകെ ദൈർഘ്യം 1622 കിലോമീറ്ററാണ്. ഗോവ, കർണാടക വഴി കൊങ്കൺ തീരത്തുകൂടിയുള്ള പാത ഏറ്റവും കൂടുതൽ കടന്നുപോകുന്നത് കേരളത്തിലൂടെയാണ്–- 669 കിലോമീറ്റർ.