ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 

തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെയുള്ള സംഘര്‍ഷം വീടുകളിലേക്ക്. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആറ്റിങ്ങലില്‍ പരസ്പരം വീടുകള്‍ ആക്രമിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളിൽ വ്യാപക സംഘ‍ർഷമാണ് ഇന്നലെ നടന്നത്. മൂന്നു വീടുകളാണ് അടിച്ച് തകർത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീടിന് പൊലീസ് കാവലുണ്ടായിട്ടും, സംഘമായി എത്തിയ 20ലധികം ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങലിൽ പ്രകടനം നടത്തി.

നവകേരള സദസിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സുകള്‍ പ്രവർത്തകർ നശിപ്പിച്ചു. ഈ സംഭവത്തിന് പിന്നാലെ ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജമിന്റെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.


വഴിനീളെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധവും കരിങ്കൊടിയും; നവകേരള സദസിന് നാളെ കൊട്ടിക്കലാശം, പോര്‍വിളി തുടരുന്നു