നയന സൂര്യന്റെ മരണം; കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും
പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരണ കാരണം വ്യക്തമാകാൻ ദേശീയ തലത്തിലുളള വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകി.
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണ കാരണം കണ്ടത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരണ കാരണം വ്യക്തമാകാൻ ദേശീയ തലത്തിലുളള വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകി. നയന കേസിന്റെ ഫയലുകൾ കൈ ബ്രാഞ്ചിന് കൈമാറി.
മൂന്ന് വർഷം മുൻപാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. നയനയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ രംഗത്തെത്തിയതോടെയാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്.
സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നുവെന്ന മ്യൂസിയം പൊലീസിന്റെ കണ്ടെത്തൽ സഹോദരൻ മധു തള്ളി. സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നില്ലെന്നും മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് അന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മധു കുറ്റപ്പെടുത്തി.
Also Read: നയന സൂര്യന്റെ മരണം: 'കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു'; പൊലീസിനെതിരെ മുൻ ഫോറൻസിക് മേധാവി
നയന സൂര്യന്റെ മരണം കൊലപാതകമാകാനുള്ള സാധ്യത നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഫോറൻസിക് മേധാവി ഡോ. ശശികല വെളിപ്പെടുത്തിയിരുന്നു. താൻ പറയാത്ത കാര്യങ്ങളാണ് പൊലീസ് മൊഴിയായി രേഖപ്പെടുത്തതിയതെന്നും ശശികല പറഞ്ഞു. അതിനിടെ നയനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് സമഗ്ര അന്വേഷണമാവശ്യപ്പെട്ടു.