തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് രംഗത്ത്. ഇത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണെന്നും സംഘടന
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ നടത്തുന്നത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്. തീരുമാനം സർക്കാർ പുനഃപരിശോധിക്കമെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഞായറാഴ്ച പ്രാർത്ഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബ്ബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇടവക ഭാരവാഹികളും സൺഡേ സ്‌കൂൾ അധ്യാപകരും പള്ളി ക്വയർ അംഗങ്ങളും അടക്കമുള്ളവർ പല പഞ്ചായത്തുകളിലേക്കും ജയിച്ചിട്ടുണ്ട്. യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് കാലത്തെ ഞായറാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണമെന്നാണ് ഇവർ മുന്നോട്ട് വെക്കുന്ന ആവശ്യം. എൻസിഎംജെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.പ്രകാശ് പി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.

