പൂരം കലക്കലുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂവെന്ന് സുനിൽ കുമാർ വ്യക്തമാക്കി.

തൃശൂർ: പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. റിപ്പോർട്ടിൻമേൽ സർക്കാർ എന്താണ് ചെയ്യുക എന്നറിഞ്ഞതിന് ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്നും ആ ഘട്ടത്തിൽ അഭിപ്രായം പറയുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിപ്പോർട്ട് പരിശോധിച്ച് തള്ളേണ്ടതാണോ കൂടുതൽ നടപടി ആവശ്യമാണോ എന്ന് സർക്കാർ തീരുമാനിക്കുമെന്ന് സുനിൽ കുമാർ വ്യക്തമാക്കി. പൂരം കലക്കലുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂ. എത്രനാൾ കഴിഞ്ഞാലും പൂരം കലക്കലിനെപ്പറ്റി അന്വേഷിച്ചേ തീരൂവെന്നും പൂരം രാഷ്ട്രീയ വിജയത്തിന് കരുക്കളായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ജനം അറിയണമെന്നും അദ്ദേഹം പറഞ്ഞു. 

തൃശൂർ പൂരത്തെ എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി രാഷ്ട്രീയ കരുവായി ഉപയോഗിച്ചെന്ന് സുനിൽ കുമാർ ആരോപിച്ചു. ഇതിന് പിന്നിൽ ആരൊക്കെ പ്രവർത്തിച്ചു എന്ന് അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ്. തന്റെ സംശയങ്ങൾ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം പറയും. ഒരു ദേവസ്വത്തെയും പഴിചാരാൻ താൻ ഉദ്ദേശിക്കുന്നില്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിശ്വാസ സമൂഹത്തിന്റെ ബോഡിയാണ് ദേവസ്വം. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ എത്രയും പെട്ടെന്ന് തീരുമാനത്തിലും നിഗമനത്തിലും എത്തണമെന്നും റിപ്പോർട്ട് ജനങ്ങളെ അറിയിക്കാൻ ന്യായമായ എല്ലാ മാർഗങ്ങളും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

READ MORE: എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം തീരുമാനിക്കേണ്ടത് മുകേഷ്; പിന്തുണയ്ക്കാതെ പി.കെ ശ്രീമതി