'സംസ്ഥാനം അഴിമതിയുടെ കേന്ദ്രം, എല്ലാറ്റിനും പിന്നിലുള്ള മുഖ്യമന്ത്രി രാജിവെക്കണം'; പ്രക്ഷോഭത്തിന് എന്‍ഡിഎ
സംസ്ഥാന സർക്കാരിന്‍റെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതൃത്വത്തിൽ ഒക്ടോബർ 30ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ അഴിമതിക്കും ഭരണ സ്തംഭനത്തിനുമെതിരെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതൃത്വത്തിൽ ഒക്ടോബർ 30ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിപുലമായ സമര പരമ്പര നടക്കുമെന്നും എറണാകുളത്ത് എൻഡിഎ നേതൃയോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തുന്നത് പ്രഹസനമാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. എല്ലാ തട്ടിപ്പിനും പിന്നിൽ മുഖ്യമന്ത്രിയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്നാണ് എൻഡിഎ യോഗത്തിന്‍റെ പൊതു അഭിപ്രായം. കേന്ദ്രസർക്കാരിന്‍റെ വികസന നേട്ടങ്ങൾ ഉയർത്തിയും സംസ്ഥാനസർക്കാരിന്‍റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചും നവംബർ 10 മുതൽ 30 വരെ സംസ്ഥാനത്ത് പഞ്ചായത്ത്, ഏരിയ തലങ്ങളിൽ 2,000 പ്രചാരണയോഗങ്ങൾ നടത്തും. സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനതലത്തിൽ ജനജാഗ്രത പദയാത്ര സംഘടിപ്പിക്കും. ഡിസംബർ അവസാനം ആരംഭിച്ച് ജനുവരി മാസം നീണ്ടുനിൽക്കുന്ന തരത്തിലായിരിക്കും ജനജാഗ്രത പദയാത്ര നടക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
എൻഡിഎയുടെ സംസ്ഥാന ശിൽപ്പശാല നവംബർ 6ന് ചേർത്തലയിൽ സംഘടിപ്പിക്കും. ശിൽപ്പശാലയിൽ എല്ലാ ഘടകകക്ഷികളുടേയും ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ബൂത്ത് തലം വരെ എൻഡിഎ വ്യാപിപ്പിക്കാനുള്ള ശ്രമം വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടേയും പോഷക സംഘടനകളുടെ സംസ്ഥാനതല ഏകോപനത്തിന് പുതിയ സംവിധാനം വരും. സാമൂഹ്യമാദ്ധ്യമ വിഭാഗങ്ങളുടെ കോർഡിനേഷനും വരും ദിവസങ്ങളിൽ നടക്കും. 22 തിരുവനന്തപുരത്ത് ആദ്യയോഗം ചേരാൻ നിശ്ചയിച്ചു. എൻഡിഎയുടെ ബഹുജന അടിത്തറ വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്താനും യോഗം തീരുമാനിച്ചു.