നിലമ്പൂരില്‍ എന്‍ഡിആര്‍എഫ് എത്തി; രാവിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങും
രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങും. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ സേന ഇന്ന് നിലമ്പൂരിലെ ദുരന്തബാധിത മേഖലകള്‍ കേന്ദ്രീകരിച്ചാകും രക്ഷാപ്രവര്‍ത്തനം നടത്തുക
നിലമ്പൂര്‍: കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി. രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങും. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.
ഇതോടെ സേന ഇന്ന് നിലമ്പൂരിലെ ദുരന്തബാധിത മേഖലകള്‍ കേന്ദ്രീകരിച്ചാകും രക്ഷാപ്രവര്‍ത്തനം നടത്തുക. നിലമ്പൂര്‍ കയ്പ്പിനി ക്ഷേത്രത്തില്‍ 250 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ രാത്രിയില്‍ അടക്കം ഒരുപാട് പേരാണ് രക്ഷതേടി ഫോണ്‍ വിളിച്ചത്.
വെെദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ ഫോണില്‍ ആരെയും വിളിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മലപ്പുറത്തെ നിലമ്പൂരും പരിസരപ്രദേശങ്ങളും കനത്തമഴയില്‍ പൂര്‍ണമായും ഒറ്റപ്പെട്ടു പോയി. രണ്ട് മീറ്ററിലധികം വെള്ളമുയർന്നതോടെ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിലായി.
നിലമ്പൂരിൽ ശക്തമായ മഴയ്ക്ക് ഇപ്പോഴും നേരിയ ശമനമുണ്ട്. ജില്ലയിൽ ഇന്നും റെഡ് അലർട്ട് തുടരും. കരുളായി വനത്തിൽ ഉരുൾ പൊട്ടിയതിനു പിന്നാലെയാണ് ചാലിയാർ കരകവിഞ്ഞാഴുകിയത്. കോഴിക്കോട് ഗൂഡല്ലൂർ അന്തർ സംസ്ഥാന പാതയിൽ ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു.