നെടുമങ്ങാട് വീട് ജപ്തി വിവാദമായി; പ്രമാണം കുടുംബത്തിന് തിരികെ നൽകാൻ ബാങ്ക്
ജപ്തിനടപടി വിവാദമായ സാഹചര്യത്തിലാണ് ബാങ്കിന്‍റെ നീക്കം. പതിനൊന്നുവയസ്സുകാരിയടക്കമുള്ള കുടുംബത്തിന്‍റെ വീടാണ് ജപ്തി ബാങ്ക് ജപ്തി ചെയ്തത്.
തിരുവനന്തപുരം: നെടുമങ്ങാട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ പ്രമാണം കുടുംബത്തിന് തിരികെ നൽകി പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബാങ്കിന്റെ ശ്രമം. ജപ്തിനടപടി വിവാദമായ സാഹചര്യത്തിലാണ് ബാങ്കിന്‍റെ നീക്കം.
പതിനൊന്നുവയസ്സുകാരിയടക്കമുള്ള കുടുംബത്തിന്‍റെ വീടാണ് ജപ്തി ബാങ്ക് ജപ്തി ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു. ഇതത്തുടര്‍ന്ന് പ്രതിഷേധവും ശക്തമായിരുന്നു. എംഎല്‍എയടക്കമുള്ളവര്‍ ബാങ്കിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രമാണം തിരികെ നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബാങ്ക് ശ്രമം നടത്തുന്നത്.
നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവിനെയും കുടുംബത്തെയുമാണ് ഇന്നലെ എസ്ബിഐ വെഞ്ഞാറമ്മൂട് ശാഖ ജപ്തിയിലൂടെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. വീട് നിര്‍മ്മാണത്തിനായി ബാലു രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്നതിനിടെ ബാലുവിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്തിയെന്നാണ് ബാങ്ക് അറിയിച്ചത്.
നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മൊറട്ടോറിയത്തിൽ സർക്കാരിന്‍റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. കർഷകരെ ബാങ്കുകൾ പീഡിപ്പിക്കുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.