നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണ് തങ്ങളെ അറിയിച്ചതെന്നും പക്ഷേ കുട്ടിയുടെ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു, സിഗരറ്റ് വെച്ച് പൊള്ളൽ ഏൽപ്പിച്ചത് പോലെയുള്ള പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്‌കർ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും മുത്തച്ഛൻ പറയുന്നു. അഖിലയുടെ ആദ്യ ഭർത്താവിന്‍റെ അച്ഛനാണ് സുനിൽകുമാർ.
ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അഷ്കറിന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി. രണ്ടാനച്ഛൻ അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്നു ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. കുട്ടിയുടെ മൃതദേഹം ഉടൻ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് പുറത്തിറക്കും. ഒന്നര വയസ്സുകാരൻ അർഷിദിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ അഷ്കറാണ് ഇന്നലെ കുഞ്ഞിനെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിൻറ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകളുണ്ട്. കുട്ടിയെ അഷ്കര്‍ നിരന്തരമായി മർദ്ദിക്കാറുണ്ടെന്ന് അമ്മൂമ്മ അടക്കമുള്ള ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം വിശദമായി അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. അഷ്കറിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.



