ണ്ണൂരിൽ തട്ടുകടയിൽ വച്ച് കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ ക്രൂരമർദനമേറ്റതായി പരാതി. കണ്ണൂർ മണ്ഡലം പ്രസിഡന്‍റും മുൻ നഗരസഭ കൗൺസിലറുമായ ആർ രഞ്ജിത്തിനാണ് മർദനമേറ്റത്
കണ്ണൂർ: കണ്ണൂരിൽ തട്ടുകടയിൽ വച്ച് കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ ക്രൂരമർദനമേറ്റതായി പരാതി. കണ്ണൂർ മണ്ഡലം പ്രസിഡന്‍റും മുൻ നഗരസഭ കൗൺസിലറുമായ ആർ രഞ്ജിത്തിനാണ് മർദനമേറ്റത്. എന്നാൽ തട്ടുകടയിൽ വച്ച് രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്നും ആക്രമിച്ചതെന്നും പൊലീസുകാർ പരാതി നൽകി. വ്യാഴാഴ്ച്ച രാത്രി ഒൻപതരയോടെ കണ്ണൂർ എസ്എൻ പാർക്കിന് സമീപമായിരുന്നു സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു രഞ്ജിത്ത്. മഴയത്ത് അടുത്തടുത്ത് നിന്നവർ തമ്മിൽ വാക്കേറ്റവും പിന്നാലെ കൂട്ടയടിയും ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. മർദിച്ച പൊലീസുകാരെ മുൻപരിചയമില്ലെന്നും കൊട്ടേഷനെടുത്ത് ആക്രമിച്ചതാകാമെന്നും രഞ്ജിത്ത് പറഞ്ഞു.
രഞ്ജിത്തിന്‍റെ പരാതിയിൽ പൊലീസുകാരായ രാജീവൻ, ബിനു കൃഷ്ണൻ ഒപ്പമുണ്ടായിരുന്ന തൻസീർ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. എന്നാൽ രഞ്ജിത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്നും പിടിച്ചു മാറ്റുന്നതിനിടെ മർദിച്ചുവെന്നും പൊലീസുകാർ പറഞ്ഞു. രഞ്ജിത്തിനെതിരെ പൊലീസ് ഉദ്യോഗസ്ഥരും പരാതി നൽകി.



