ഹജ്ജ് ക്യാമ്പിന് ഇന്ന് നെടുമ്പാശേരിയിൽ തുടക്കമാകും; മന്ത്രി കെടി ജലീൽ ഉദ്ഘാടനം ചെയ്യും
ആകെ 2,740 തീർഥാടകരാണ് ഈ വർഷം നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് യാത്രപുറപ്പെടുന്നത്
കൊച്ചി: ഹജ്ജ് ക്യാമ്പിന് ഇന്ന് നെടുമ്പാശേരിയിൽ തുടക്കമാകും. ക്യാമ്പിന്‍റെ ഉദ്ഘാടനം നെടുമ്പാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മന്ത്രി കെ.ടി ജലീൽ നിർവഹിക്കും. ആദ്യ വിമാനം നാളെ പുറപ്പെടും.
നാളെ മുതല്‍ ഈ മാസം 17 വരെ എട്ടു സര്‍വീസുകളാണ് നെടുന്വാശേരിയിൽ നിന്നുണ്ടാവുക. ഉച്ചക്കു ശേഷമാണ് എല്ലാ സർവീസുകളും. ആദ്യ സംഘം തീർഥാടകരുമായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിമാനം യാത്രയാകും. ഓരോ വിമാനത്തിലും 340 പേർ വീതമാണ് ഉണ്ടാകുക. 2,740 തീർഥാടകരാണ് ഈ വർഷം നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് യാത്രപുറപ്പെടുന്നത്.
സംസ്ഥാനത്ത് നിന്നുള്ള തീർഥാടകർക്ക് പുറമെ ലക്ഷദ്വീപിൽ നിന്നുള്ള ഹാജിമാരും നെടുമ്പാശേരിയിൽ നിന്നാണ് യാത്രയാകുക. സിയാൽ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. നിസ്കാര സ്ഥലം, കോൺഫറൻസ് ഹാൾ, വിശ്രമ കേന്ദ്രം എന്നിവ താത്‌കാലിക പന്തലിലും ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടി 3 ടെർമിനലിലാണ് രജിസ്ട്രേഷൻ കൗണ്ടർ ക്രമീകരിച്ചിരിക്കുന്നത്.
മദീനയിൽ എത്തുന്ന തീർത്ഥാടകർ അവിടം നിന്നാണ് ഹജ്ജ് കർമം നിർവഹിക്കുന്നതിനായി മക്കയിൽ എത്തുക. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒന്നു വരെയാണ് ജിദ്ദ വിമാനത്താവളത്തിൽനിന്നാണ് ഇവരുടെ മടക്കയാത്ര.