ബിഹാറിലെ ഗയ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്‍റ് പൗഡർ ചേർത്തതിനെ തുടർന്ന് 36 ഓളം വിദ്യാർത്ഥികൾ അസുഖബാധിതരായി
പട്ന: ബിഹാറിലെ ഗയ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്‍റ് പൗഡർ ചേർത്തതിനെ തുടർന്ന് 36 ഓളം വിദ്യാർത്ഥികൾ അസുഖബാധിതരായി. അതാവോ പഞ്ച്ദേവ പ്രൈമറി സ്കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്കൂളിലെ പാചകക്കാരി ഉച്ചഭക്ഷണമായ 'ഖിച്ഡി' പാചകം ചെയ്യുന്നതിനിടയിൽ, അടുത്തുവെച്ചിരുന്ന ബോക്‌സിൽ നിന്ന് ഉപ്പാണെന്ന് കരുതി ഡിറ്റർജന്‍റ് പൗഡർ എടുത്ത് ഇടുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ വിദ്യാർത്ഥികൾക്ക് കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. തുടർന്ന് കുട്ടികളെ ഉടനടി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഭാഗ്യവശാൽ, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാൽ എല്ലാ കുട്ടികളുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവമറിഞ്ഞ് രോഷാകുലരായ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അശ്രദ്ധ കാണിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


