രാജ്‍കുമാര്‍ ചിട്ടിയിലൂടെ പിരിച്ചെടുത്ത പണം നിക്ഷേപിച്ചിരുന്നത് കുമളിയിലെ ചിട്ടിക്കമ്പനിയിലെന്ന്  ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. 

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‍കുമാര്‍ ചിട്ടിയിലൂടെ പിരിച്ചെടുത്ത പണം നിക്ഷേപിച്ചിരുന്നത് കുമളിയിലെ ചിട്ടിക്കമ്പനിയിലെന്ന് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം പുതിയ ഇന്നോവ കാറിലാണ് രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നതെന്നും ഹരിത ഫൈനാന്‍സില്‍ ജീവനക്കാരിയായിരുന്ന സുമ പറഞ്ഞു. 

നാട്ടുകാരില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം ദിവസവും കുമളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. മൂന്ന് പേരാണ് സ്ഥാപനത്തില്‍ നടത്തിപ്പുകാരായി വന്നിരുന്നത്. അതിലൊരാളാണ് രാജ്‍കുമാര്‍. രാജു എന്നാണ് സ്ഥാപനത്തിലുള്ളവര്‍ പറഞ്ഞിരുന്നത്. മറ്റൊരാള്‍ ചിട്ടിതട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ മഞ്ജുവിന്‍റെ ഭര്‍ത്താവ് അജിമോന്‍ ആയിരുന്നു. ഇയാളാണ് പണവുമായി പോകുമ്പോള്‍ രാജ്കുമാറിന്‍റെ വാഹനം ഓടിച്ചിരുന്നതെന്നും സുമ പറഞ്ഞു.