വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും ഇടുക്കി എസ്പി സാബു മാത്യു പറഞ്ഞു. സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പുനരന്വേഷണം നടത്തുമെന്ന് എസ് പി അറിയിച്ചു. 

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തിയത് സ്വത്തു തർക്കത്തിൻറെയും വിവാഹം കഴിക്കുന്നതിനെ എതിര് നിന്നതിന്‍റെയും പേരിലെന്ന് പ്രതിയുടെ മൊഴി. പച്ചടി സ്വദേശി മേരിക്കുട്ടി മൂത്ത മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇളയ മകൻ സജിയാണ് ഇരുവരെയും കൊന്നു കുഴിച്ചു മൂടിയത്.

പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മൂത്ത മകൻ റെജിയെയും കാണാതായ സംഭവത്തെക്കുറിച്ച് ഞായറാഴ്ച ആണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത് അറിഞ്ഞയുടൻ ഇളയ മകൻ സജി വൈകിട്ടോടെ ഒളിവിൽ പോയി. വീടിന് സമീപത്തെ മലമുകളിലാണ് രണ്ടു ദിവസം കഴിച്ചു കൂട്ടിയത്. വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാവിലെ മുതൽ പോലിസ് നായയെയും ഡ്രോണും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ പറമ്പുകളഉം പാറപ്പുറവുമെല്ലാം അരിച്ചു പെറുക്കി.

പിടിയിലാകുമെന്ന് മനസ്സിലായതോടെ 12 മണിയോടെ സജി മലയിറങ്ങി. ഇത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇടുക്കി എസ് പി യുടെയും കട്ടപ്പന ഡിവൈഎസ് പിയുടെയും നേതൃത്വത്തിൽ ചോദ്യം ചെയ്തു. വീട്ടിനുള്ളിൽ വച്ച് സഹോദരനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് സജി പോലീസിനോട് സമ്മതിച്ചു.

സജി ഒറ്റയ്ക്കാണ് രണ്ടു കൊലപാതകങ്ങളും നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം സജി ദിവസങ്ങളോളം വീട്ടിൽ തന്നെ കഴിയുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സജിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവങ്ങൾ ഓരോന്നും സജി പോലീസിന് വിവരിച്ചു നൽകുകയും ചെയ്തു. ആവശ്യമെങ്കിൽ നാളെയും തെളിവെടുപ്പ് തുടരും. ഇതിന് ശേഷം കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഇതോടൊപ്പം 2018 -ൽ സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലും പോലീസ് തുടരന്വേഷണം നടത്തും. മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റു വാങ്ങി സാംസ്‌കരിച്ചു. ഡി എൻ എ ടെസ്റ്റ്‌ നടത്താനുള്ള സാമ്പിളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

'അമ്മയേയും സഹോദരനേയും കൊന്നു'; കുറ്റം സമ്മതിച്ച് സജി, അച്ഛന്റെ തിരോധാനത്തിലും ദുരൂഹത