ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.  

ദില്ലി : കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചു. ചര്‍ച്ചക്ക് തയാറെന്നും കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു. ഇതോടെ കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. 

കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം, മുഖ്യമന്ത്രി നയിക്കും; 'ആരെയും തോൽപ്പിക്കാനല്ല'

സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. കേരളത്തിൻ്റെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഹർജി തള്ളണമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. എ ജി ഇക്കാര്യത്തിൽ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്.സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്വയം ഭരണത്തിൽ കേന്ദ്രം കടന്നു കയറുന്നുവെന്നാണ് കേരളത്തിൻ്റെ ആക്ഷേപം.