കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം, മുഖ്യമന്ത്രി നയിക്കും; 'ആരെയും തോൽപ്പിക്കാനല്ല'
സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സി പി എം നേതാക്കളും ഡി എം കെ, എ എ പി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും
![Kerala strike against Union Government in Delhi today CM Pinarayi Vijayan will leads asd Kerala strike against Union Government in Delhi today CM Pinarayi Vijayan will leads asd](https://static-ai.asianetnews.com/images/01hgdwcz1v634m788h2esgj4eb/pinarayi-vijayan_363x203xt.jpg)
ദില്ലി: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സി പി എം നേതാക്കളും ഡി എം കെ, എ എ പി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നലെ കർണാടകത്തിലെ നേതാക്കൾ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക.
ആരെയും തോൽപ്പിക്കാനല്ല, അതിജീവനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമരത്തെക്കുറിച്ച് പറഞ്ഞത്. ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടു. ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻ ഡി എ ഇതര സർക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിന്‍റേത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. വായ്പാ പരിധിയിൽ വൻ തോതിൽ വെട്ടി കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാർശകൾ പാർലമെന്‍റ്, രാഷ്ട്രപതി എന്നിവർ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങൾ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം