വഖഫ് ബോർഡിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി, സ്വത്തുക്കൾ നഷ്ടപ്പെടുത്തി; സുതാര്യത വേണമെന്ന് കാന്തപുരം വിഭാഗം
വഖഫ് സ്വത്തുക്കൾ വ്യത്യസ്ത ആശയക്കാരായ പലരും കയ്യേറി. ഇത്തരം വഖഫ് സ്വത്തുക്കൾ സുന്നികൾക്ക് തിരിച്ചു ലഭിക്കേണ്ടതുണ്ടെന്നും എസ്‌വൈഎസ്
കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട വിഷയത്തിൽ തങ്ങൾ നേരത്തെ തന്നെ മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തിയെന്ന് കാന്തപുരം വിഭാഗം. നിയമനങ്ങളിൽ സുതാര്യത വേണമെന്നാണ് നിലപാടെന്നും പിൻവാതിൽ നിയമനം നടക്കുന്നുണ്ടെന്നും ഇത് പാടില്ലെന്നും എസ്‌വൈഎസ് അധ്യക്ഷൻ അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.
വഖഫ് ബോർഡിന്റെ നഷ്ടപ്പെട്ട സ്വത്ത് തിരിച്ച് പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് റിക്രൂട്ട്മെന്റിന് സുതാര്യമായ വ്യവസ്ഥകൾ വേണം. സ്വകാര്യ നിയമനങ്ങളിലൂടെ വഖഫ് ബോർഡിൽ ആളുകളെ ഇതുവരെ തിരുകിക്കയറ്റി. സുന്നി സ്വത്തുക്കൾ നഷ്ടപ്പെടാൻ ഇതു കാരണമായി.
വഖഫ് സ്വത്തുക്കൾ വ്യത്യസ്ത ആശയക്കാരായ പലരും കയ്യേറി. ഇത്തരം വഖഫ് സ്വത്തുക്കൾ സുന്നികൾക്ക് തിരിച്ചു ലഭിക്കേണ്ടതുണ്ട്. ഭൂരിപക്ഷം സ്വത്തുക്കളും കയ്യേറിയത് സലഫികളാണ്. കോഴിക്കോട് നഗരത്തിൽ മാത്രം 11 പള്ളികളുടെ സ്വത്ത് അന്യധീനപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.