മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു വ‌ർഷം മുമ്പാണ് എടക്കര സ്വദേശിനി ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയ്ക്ക് വിധേയയായത്. എന്നാൽ മുറിവ് ഉണങ്ങിയില്ല. പിന്നീട് ഇത് ശരിയാക്കാൻ രണ്ട് തവണ കൂടി ശസ്ത്രക്രിയ നടത്തി.

മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവ് മൂലം ജീവിതം വഴിമുട്ടിയ മലപ്പുറം എടക്കര സ്വദേശിനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി. മലപ്പുറം എടക്കര സ്വദേശിനിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് മലപ്പുറത്തെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയായത്. തുടര്‍ന്ന് മുറിവ് ഉണങ്ങാതിരിക്കുകയും ശാരീരികമായ മറ്റ് പ്രയാസങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുവതി വനിതാ കമ്മിഷനെ സമീപിച്ചത്. 

ഓപ്പറേഷനിലെ പിഴവ് പരിഹരിക്കാന്‍ രണ്ടാമതും മൂന്നാമതും ശസ്ത്രക്രിയ നടത്തിയെന്നും യുവതി ആരോപിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തില്‍ ഈ പരാതി പരിഗണിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറോട് ഈ പരാതിയില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽയ തുടര്‍ന്ന് ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കുമെതിരെ നിയമനടപടിക്ക് വനിതാ കമ്മീഷന്‍ അംഗം ശുപാര്‍ശ ചെയ്തു. യുവതിക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു.

മലപ്പുറം ജില്ലാതല അദാലത്തില്‍ പതിനൊന്ന് പരാതികള്‍ തീര്‍പ്പാക്കി. പരാതികളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. പരിഗണനയ്ക്കു വന്ന 42 പരാതികളില്‍ അഞ്ച് കേസുകള്‍ തുടര്‍ നടപടിക്കായി പൊലീസിന് കൈമാറി. 26 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അഡ്വ. ബീനാ കരുവാത്ത്, അഡ്വ. ഷീന, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍, വനിതാസംരക്ഷണ ഓഫീസര്‍ ടി.എം. ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...