കസ്റ്റഡിമരണക്കേസുകളിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ വിചാരണ കൂടാതെ പിരിച്ചുവിടണമെന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍റെ ശുപാർശകളാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്. 

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ച് സംസ്ഥാനസർക്കാർ. കസ്റ്റഡിമരണക്കേസുകളിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ വിചാരണ കൂടാതെ പിരിച്ചുവിടണമെന്ന ശുപാർശകൾ അടങ്ങിയ റിപ്പോർട്ടാണ് ഇന്ന് ചേർന്ന സംസ്ഥാനമന്ത്രിസഭാ യോഗം അംഗീകരിച്ചത്. പൊലീസ് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് തീരുമാനം.

Add Asianetnews as a Preferred SourcegooglePreferred

കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുച്ഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാര്‍ശയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഒന്നരവർഷം നീണ്ട തെളിവെടുപ്പിനും അന്വേഷണങ്ങൾക്കും ശേഷമാണ് നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ നഗ്നമായ നിയമലംഘനങ്ങൾ നടന്നുവെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. അനധികൃതമായി കസ്റ്റഡിയിലെടുത്ത് രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണം. സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്കുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത് സ്ത്രീകളെ വിലങ്ങ് വച്ച് റോഡിലൂടെ നടത്തിച്ചു. കമ്മീഷനുമായി കേസിലെ പ്രതികളായ ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്നും റിപ്പോർട്ട് സമർപ്പിച്ച ശേഷം ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞിരുന്നു. 

കസ്റ്റഡി മരണങ്ങളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ വിചാരണ പൂർത്തിയാകാൻ കാത്തുനിൽക്കാതെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്നാണ് കമ്മീഷൻ ശുപാർശ. ആദ്യ പോസ്റ്റ്മോർട്ടത്തിൽ ആശുപത്രി ജയിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളിയും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു. രാജ്കുമാറിന്‍റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകമണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശുപാർശകളെല്ലാം പൊതുവിൽ അംഗീകരിക്കുന്നുവെന്നാണ് മന്ത്രിസഭായോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറയുന്നത്.