കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും.

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതൽ പരിശോധന തുടരും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും.

ഒപ്പം തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടേയും സഹായം പൊലീസ് തേടി. ജലാശയങ്ങളിൽ പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയത്. 

2019 ലെ കൊലപാതകത്തിന് സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 

ചെന്താമരയുടെ സഹോദരനുമായി ആലത്തൂർ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്. സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. 

5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തി. 

ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷൻ്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. എന്നും വഴക്കു മാത്രമുള്ള കുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേത്. കുടുംബ പ്രശ്‌നങ്ങൾക്കെല്ലാം കാരണം അയൽക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാൻ കാരണവും ഇവർ തന്നെയാണെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്.

'എനിക്കിവിടെ വരാൻ പേടിയായിട്ടാ അവിടെ നിന്നത്, അച്ഛനും പോയി, എനിക്കിനി ആരാ ഉള്ളത്?'; വിങ്ങിപ്പൊട്ടി അഖില

ആ പക മനസിൽ വെച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മൂർച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ൽ സജിതയെ തലങ്ങും വിലങ്ങും പ്രതിവെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷവും അതേ പക മനസിൽ കൊണ്ടു നടന്ന പ്രതി, വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് രണ്ട് കൊലപാതകം കൂടി നടത്തിയത്. 

നെൻമാറ ഇരട്ടക്കൊലപാതകം; പ്രതി പ്രദേശത്തുണ്ടെന്ന് സൂചന, രാത്രിയിലും നാട്ടുകാരും പൊലീസുമുൾപ്പെടെ തെരച്ചിൽ