കയർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ചിലവും കുറവാണെന്ന് മന്ത്രി പറയുന്നു. കുറഞ്ഞ ചെലവിൽ ഗതാഗത ക്രമീകരണം നടത്തുവാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൊച്ചി: റോഡുകൾ സുരക്ഷിതവും മനോഹരവുമാക്കുന്നതിനായി കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കയർ ഡിവൈഡറിന്‍റെ ചിത്രം പങ്കുവെച്ച് മന്ത്രി പി രാജീവ്. സിമന്‍റ്, ഇഷ്ടിക, എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പരമ്പരാഗത ഡിവൈഡറിൽനിന്ന് വ്യത്യസ്തമായി കയർ ഉപയോഗിച്ചാണ് ഈ ഡിവൈഡർ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പരിസ്ഥിതി സൗഹൃദ ഉത്പന്നമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കയർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ചിലവും കുറവാണെന്ന് മന്ത്രി പറയുന്നു. കുറഞ്ഞ ചെലവിൽ ഗതാഗത ക്രമീകരണം നടത്തുവാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റ് ഡിവൈഡറുകളെ അപേക്ഷിച്ച് വാഹനങ്ങൾ ഡിവൈഡറുകളിൽ തട്ടിയുള്ള അപകടങ്ങളുടെ ആഘാതം ഗണ്യമായി കുറക്കുവാനും ഈ പുതിയ കയർ ഡിവൈഡറുകള്‍ സഹായകരമാകും. മണ്ണിന്‍റെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ ഈ ഡിവൈഡറുകൾ നമുക്ക് ഉപയോഗപ്പെടുത്തുവാൻ സാധിക്കും.
സസ്യങ്ങൾ വച്ച് പിടിപ്പിച്ച് സൗന്ദര്യവത്കരണവും നടത്താം. വെള്ളം ആഗിരണം ചെയ്ത് സൂക്ഷിക്കുവാൻ കഴിയുന്നതിനാൽ വേനൽകാലത്തെ ജലസേചന തോത് കുറയ്ക്കാനും കയർ ഡിവൈഡർ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. പലരും കേരളത്തിലെ ഡ്രൈവിംഗ് സംസ്കാരം വച്ച് നോക്കുമ്പോള്‍ ഇത് കൊണ്ട് എന്ത് കാര്യം എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഒരു വാഹനത്തിന്റെ വീൽ കയറിയാൽ ഇതങ്ങു നിരന്നു പോകില്ലേ? വർഷത്തിൽ എത്ര തവണ മെയിന്റനൻസ് വേണ്ടി വരും? തുടങ്ങിയവയാണ് പ്രധാന ചോദ്യങ്ങള്‍. പുത്തൻ ആശയങ്ങള്‍ കടന്ന് വരട്ടെയെന്നും പരീക്ഷണം നടത്തിയ ശേഷം നോക്കാമെന്നും കമന്‍റുകള്‍ കുറിച്ചവരുണ്ട്.
