മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ,60 കോടി രൂപയുടെ കരാര്‍ നല്‍കുമെന്ന് NHAI
ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കും.നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചര്‍ കമ്പനിയിൽ നിന്ന് 75 കോടി രൂപ പിഴ ഈടാക്കും.
പാലക്കാട്:മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും.ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു.60 കോടി രൂപയുടെ കരാറാണ് നൽകുക. പുതിയ കരാർ കമ്പനിയുടെ പ്രവർത്തനം സെപ്തംബറിൽ തുടങ്ങും.നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചര്‍ കമ്പനിയിൽ നിന്ന് 75 കോടി രൂപ പിഴ ഈടാക്കും.അറ്റകുറ്റപണി നടത്താൻ GIPL നോട് ജൂണിൽ നിർദേശിച്ചിട്ടും നടപടിയെടുത്തില്ല.അതിനാലാണ് കരാർ റദ്ദാക്കിയതെന്നും NHAl വ്യക്തമാക്കി.
ദേശീയപാത കുഴിയടക്കൽ:ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് കളക്ടറുടെ റിപ്പോർട്ട്
തൃശൂർ മണ്ണുത്തി ദേശീയ പാതയുടെ കരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ദേശീയപാതയിലെ കുഴി അടയ്ക്കൽ കൃത്യതയോടെ അല്ലെന്നും തൃശൂർ കളക്ടറുടെ റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി തൃശൂർ ജില്ലാ കളക്ടർ ഹരിതാ വി കുമാർ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
താൽകാലിക കുഴി അടയ്ക്കലിനായി ഇപ്പോൾ ഉപയോഗിക്കുന്ന കോൾഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ട്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കരാർ കമ്പനിയിൽ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിർമാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയിൽ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയത്.
പ്രഹസനമായി ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും. പുതുക്കാട്ടെ കുഴികൾ പൂർണമായും അടച്ചില്ല. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസം ഇട്ട ടാര്‍ ഇളകി തുടങ്ങി. ഇവിടെ കരാർ കമ്പനിയുടെ കുഴിയടയ്ക്കല്‍ ഇന്നലേയും ഉണ്ടായിരുന്നു. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റോഡ് റോളർ ഉപയോഗിക്കാത്ത പ്രവർത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തല്‍.