തുടർന്ന് പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു രാജകുടുംബത്തിൻ്റെ ആവശ്യം. രണ്ടു മാസമുമ്പ് ചില ഉദ്യോഗസ്ഥറോട് രാജകുടുംബം വിവരം പറഞ്ഞിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ കാണാതായ സ്വർണം സൂക്ഷിച്ചിരുന്നത് അശ്വതി തിരുനാളിന്റെ കിടപ്പ് മുറിയിലെന്ന് പൊലീസ്. 2025 ഒക്ടോബർ ഒന്നിനും നവംബറിനുമിടയിലാണ് സ്വർണം കാണാതായത്. തുടർന്ന് പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു രാജകുടുംബത്തിൻ്റെ ആവശ്യം. രണ്ടു മാസമുമ്പ് ചില ഉദ്യോഗസ്ഥറോട് രാജകുടുംബം വിവരം പറഞ്ഞിരുന്നു. പക്ഷേ കാര്യമായ അന്വേഷണം നടന്നില്ല. കേസെടുത്തേ അന്വേഷണം മുന്നോട്ടു പോകൂവെന്ന് കമ്മീഷണർ അറിയിച്ചതോടെയാണ് വഴിത്തിരിവായത്. മോഷണം നടന്ന അലമാരക്കുള്ളിൽ വേറെയും മിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. കളവ് പോയതായി പറയുന്നത് വിലപിടിപ്പുള്ള രത്‌നം പതിപ്പിച്ച ആഭരണങ്ങളാണെന്നും പറയുന്നു. 15 ജീവനക്കാർ കൊട്ടാരത്തിലുണ്ട്. സൈനിക ക്യാമ്പിലെ ആനകൊമ്പ് മോഷണത്തിന് പിന്നാലെ കൊട്ടാരത്തിലെ സ്വർണാഭരണങ്ങളും മോഷണം പോയത് പൊലീസിന് തലവേദനയാകുന്നു. ആനക്കൊമ്പുകൾ ഇതുവരെ കണ്ടത്തിയില്ല. അതിനിടയിലാണ് സ്വർണക്കേസ്. 

അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് പരാതി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായതെന്ന് പറയുന്നു. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.