മാർത്തോമ സഭയ്ക്ക് പുതിയ തലവന്‍; പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേറ്റു
കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്.
പത്തനംതിട്ട: തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത എന്ന പേരിൽ മാർത്തോമസഭയുടെ പുതിയ പരമാധ്യക്ഷൻ സ്ഥാനാരോഹിതനായി. മാർത്തോമ സഭയുടെ 22 മത്തെ പരമാധ്യക്ഷനായിട്ടാണ് ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേറ്റത്. തിരുവല്ല പുലാത്തീൻ ചർച്ചിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങുകൾ പൂര്‍ത്തിയായി. ആത്മീയ വഴിയിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, എല്ലാവരുടെയും പ്രാർഥന വേണമെന്നും അഭ്യര്‍ത്ഥിച്ചു.
കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്. അലക്സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് ചടങ്ങുകൾ നടന്നത്. എട്ട് മണി മുതല്‍ വിശുദ്ധ കുർബാന നടന്നു. പതിനൊന്ന് മണി മുതൽ അനുമോദന സമ്മേളനത്തില്‍ വിവിധ സാമുദായിക സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സഭയിൽ ഒരു മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്.