സര്‍വകലാശാലകളിലെ ഉന്നത തസ്തികള്‍, കരാര്‍ നിയമനമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ സംസ്ഥാനത്തെ സര്‍വ്വകലാശാകള്‍ ഭരണ പ്രതിസന്ധിയിലേക്ക്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പുറത്താക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ഉന്നത തസ്തികള്‍, കരാര്‍ നിയമനമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ സംസ്ഥാനത്തെ സര്‍വ്വകലാശാകള്‍ ഭരണ പ്രതിസന്ധിയിലേക്ക്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പുറത്താക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികകള്‍ നാല് വര്‍ഷത്തെ കരാര്‍ നിയമനമാക്കിയാണ് നിജപ്പെടുത്തിയത്. അറുപത് വയസുവരെയുള്ള സര്‍വീസ് കാലാവധി 56 ആക്കിയും കുറച്ചു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഈ തസ്തികയിലുള്ളവര്‍ മാതൃ സ്ഥാപനത്തിലേക്ക് മടങ്ങണം. പിന്നീട് ഒരു ടേം കൂടി അനുവദിക്കും. നേരത്തെ ഇത് സ്ഥിരം നിയമനമായിരുന്നു.

സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്‍സിക്കുവിട്ട് യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. ഈ നിയമത്തില്‍ നിന്ന് മൂന്ന് പ്രധാന തസ്തികകളെ ഒഴിവാക്കാന്‍ കൂടിയാണ് പുതിയ ഭേദഗതിയെന്നും ആരോപണം ഉയരുന്നുണ്ട്.

ഓര്‍ഡിനന്‍സ് ഇറങ്ങിയതോടെ നാല് വര്‍‍ഷത്തില്‍ കൂടുതല്‍ ഈ മൂന്ന് തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെല്ലാം പുറത്തായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഭരണ പ്രതിസന്ധിയുണ്ടാകും. ഓഡിനന്‍സിന് എതിരേ കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥരില്‍ പലരുടേയും തീരുമാനം.