കൂത്താട്ടുകുളത്ത് ടാറിംഗ് പൂർത്തിയാക്കി മൂന്നാം ദിവസം പുതിയ റോഡ് തകർന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് തടി കയറ്റിയതാണ് റോഡ് തകരാൻ കാരണമായത്. 

കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിം​ഗ് നടത്തിയതിന് പിന്നാലെ ക്രെയിൻ ഉപയോഗിച്ച് തടി കയറ്റിയതിനെ തുടർന്ന് റോഡ് തകരാറിലായതായി പരാതി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നുള്ള വലിയ തടി റോഡിലിറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. ക്രെയിൻ ഉപയോഗിച്ച് തടി കയറ്റുന്നതിനിടെ ടാർ പാളി പൊളിഞ്ഞ് പോയി. നാട്ടുകാർ പരാതി നൽകിയതോടെ നഗരസഭാ കൗൺസിലർമാർ ഇടപെട്ട് തടി കയറ്റൽ തടഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി സി ഭാസ്കരനും മായാ വിശ്വനാഥനും നേതൃത്വത്തിൽ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മണ്ണ് കയറ്റി എത്തിയ ടിപ്പർ ലോറികളെയും കൗൺസിലർമാർ തടഞ്ഞു. റോഡിലെ ടാറിം​ഗ് പൂർണമായി ഉറപ്പുവരുത്തുന്നതുവരെ ഈ വഴിയിലൂടെ ഭാര വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു. തകർന്ന നിലയിലുള്ള ഈ റോഡിൽ മൂന്ന് ദിവസം മുൻപാണ് ടാറിംഗ് പൂർത്തിയാക്കിയിരുന്നത്.