Asianet News MalayalamAsianet News Malayalam

കേരളത്തിന് പുതിയ കായികനയം വരും, വനിതകൾക്കായി ഫുട്ബോൾ അക്കാദമി സ്ഥാപിക്കും: കായികമന്ത്രി

കായിക നയം രൂപീകരിക്കുന്നതിനവശ്യമായ ചർച്ചകൾ തുടരുകയാണ്. കായിക മേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ചകളും സന്ദ‍ർശനത്തിൻ്റെ ഭാ​ഗമായി നടക്കുന്നുണ്ട്.

news sports policy for kerala
Author
Kochi, First Published Jun 28, 2021, 6:55 PM IST

കൊച്ചി: കേരളത്തിന് വേണ്ടി സമ​ഗ്രമായ സ്പോ‍ർട്സ് നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദ‍ർശനം നടത്തി അടിസ്ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും വി.അബ്ദുറഹ്മാൻ കൊച്ചിയിൽ പറഞ്ഞു. എറണാകുളം ജില്ലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

മന്ത്രിയുടെ വാക്കുകൾ - 

കായിക നയം രൂപീകരിക്കുന്നതിനവശ്യമായ ചർച്ചകൾ തുടരുകയാണ്. കായിക മേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ചകളും സന്ദ‍ർശനത്തിൻ്റെ ഭാ​ഗമായി നടക്കുന്നുണ്ട്. ഓരോ ജില്ലയിലെയും കായിക രംഗത്തെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ട്. എറണാകുളം കളക്ടർ, കൊച്ചി മേയർ, ജില്ലയിലെ എംഎൽഎമാർ എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി.

മഹാരാജാസ് ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ പരിഹരിക്കും. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. ജില്ലയിൽ വാട്ടർ സ്പോട്സിൻ്റെ സാധ്യതകൾ സർക്കാർ പരിശോധിക്കും. കോവിഡിന് ശേഷമുള്ള സമയം കായിക മേഖലയുടെ ഉന്നമനത്തിന് പദ്ധതികൾ കൊണ്ടുവരും.

കായിക യുവജന മന്ത്രാലയത്തിൻ്റെ റീജിയണൽ ഓഫീസ് കൊച്ചിയിൽ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. വനിതകൾക്ക് വേണ്ടി ഫുട്ബോൾ അക്കാദമി സ്‌ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കായിക രംഗത്ത് വലിയ മാറ്റങ്ങൾ വരണം. 850 കോടി രൂപ കഴിഞ്ഞ സർക്കാർ കായികരം​ഗത്തെ  അടിസ്ഥാന സൗകര്യ വികസം മെച്ചപ്പെട്ടുത്താൻ ചെലവഴിച്ചു. ആ രീതിയിലുള്ള ഇടപെടലുകൾ ഇനിയും തുടരും. 

Follow Us:
Download App:
  • android
  • ios