മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചെങ്കിലും മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പൂർത്തിയായിട്ടില്ല. അഞ്ച് മന്ത്രിസ്ഥാനം മുസ്ലിം ലീഗും രണ്ട് മന്ത്രിസ്ഥാനം കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആവശ്യപ്പെടുമ്പോൾ, മറ്റ് ഘടകകക്ഷികളെ എങ്ങനെ ഉൾക്കൊള്ളുമെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കഴിഞ്ഞതോടെ ഇനി അറിയാനുള്ളത് ആരൊക്കെ മന്ത്രിമാരാകും എന്നാണ്. അഞ്ച് മന്ത്രി സ്ഥാനമാണ് മുസ്ലിം ലീ​ഗ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന് കേരള കോൺ​ഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുന്നുണ്ട്. തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പറയുന്നതെങ്കിലും ഉഭയകക്ഷി ചർച്ചകൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

കോണ്‍‌ഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികൾ എന്നാണ് നിലവിലെ ധാരണ. ലീഗ് അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ചിലപ്പോൾ അത് നാലായി ചുരുങ്ങിയേക്കും. ഏഴ് സീറ്റുകളിലും ജയിച്ച ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരെണ്ണം മാത്രമേ നൽകൂ എന്നാണ് സൂചന. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. സിപി ജോണ്‍, ജേക്കബ്ബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളും എങ്ങനെ മന്ത്രിസ്ഥാനം വീതിക്കും എന്നതിൽ ആശയക്കുഴപ്പമുണ്ട്. തിങ്കളാഴ്ചയ്ക്ക് മുൻപ് ഇതിലൊരു തീരുമാനമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്.

സത്യപ്രതിജ്ഞ തിങ്കളാഴ്ച

കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും എന്നാണ് അറിയിപ്പ്. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കണം. നിയമസഭാ കക്ഷിയോഗം പൂര്‍ത്തിയായി. സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു. തുടർന്ന് സർക്കാർ രൂപീകരണത്തിന് ഗവർണർ വി ഡി സതീശനെ ക്ഷണിച്ചു.

ഇന്ന് വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തിലാണ് വി ഡി സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. ദീപദാസ് മുൻഷിയും സണ്ണിജോസഫും മുകുൾ വാസനിക്കും വി ഡി സതീശനും സംസാരിച്ചു. കെ സി വേണുഗോപാലിൻ്റെ സേവനം യോഗത്തിൽ സതീശൻ എടുത്തുപറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തിൽ വരണം എന്ന് കെസിയോട് ആവശ്യപ്പെടുകയും ചെയ്തു. 'രമേശ് ചെന്നിത്തല ഞങ്ങളുടെ നേതാവ്' എന്ന് പറഞ്ഞ സതീശൻ നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദി പറഞ്ഞു. സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

YouTube video player