എം ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യംചെയ്ത് എന്‍ഐഎ; ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി
പേരൂര്‍ക്കട പൊലീസ് ക്ലബില്‍ വച്ച് നടന്ന അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്.
തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍എഐ ചോദ്യം ചെയ്തു. പേരൂര്‍ക്കട പൊലീസ് ക്ലബില്‍ വച്ച് നടന്ന അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഒന്‍പതര മണിക്കൂറായിരുന്നു നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യംചെയ്തത്. സ്വപ്‍ന, സരിത്ത്, സന്ദീപ് തുടങ്ങിയ പ്രതികളെയും എൻഐഎ ചോദ്യം ചെയ്തിരുന്നു.
ദേശീയ അന്വേഷണ ഏജൻസി അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് കേസിൽ എൻഐഎയുടെ നടപടി. നാല് മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കര് പേരൂര്‍ക്കടയിലെ പൊലീസ് ക്ലബിലേക്ക് എത്തിയത്. സ്വപ്നയും സന്ദീപ് നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരിക്കുന്നത്.
കള്ളക്കടത്ത് സംഘത്തോട് ഇടപെട്ടിരുന്നത് എല്ലാ വിവരങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാണോ, ഇവരുമായുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങൾ , ഔദ്യോഗിക പദവി ഉപയോഗിച്ചോ വ്യക്തിപരമായോ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് ശിവശങ്കറിൽ നിന്ന് അറിയേണ്ടത്. ഇക്കാര്യത്തിലെല്ലാം ശിവശങ്കറിന്‍റെ മൊഴിയുടേയും അതിന്‍റെ വിശ്വാസ്യതയും മുൻ നിര്‍ത്തിയാകും കേസിലെ തുടര്‍ നീക്കം.