സന്ദീപ് നായരിൽ നിന്ന് വിവരങ്ങളറിയാൻ എൻഐഎ, ഡിജിറ്റൽ തെളിവുകൾ മുൻനിർത്തി ചോദ്യം ചെയ്യൽ
കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും പ്രതി നെഞ്ച്വേദനയെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നതിനാൽ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല
കൊച്ചി: സ്വർണക്കടത്ത് കേസിൽ കോടതി, കസ്റ്റഡിയിൽ വിട്ടു നൽകിയ മുഖ്യപ്രതി സന്ദീപ് നായർ അടക്കമുള്ള പ്രതികളെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും പ്രതി നെഞ്ച്വേദനയെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നതിനാൽ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല.
ഇന്ന് സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയേക്കും. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് അൻവറിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കേസിലെ 28 -ാം പ്രതിയും കോഴിക്കോട്ടെ ജ്വല്ലറി ഉടമയുമായ ഷംസുദ്ദിൻ നൽകിയ മുൻകൂർ ജാമ്യഹർജിയും കോടതി പരിഗണിക്കും. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ച ഷംസുദ്ദിന് ഗൂഢാലോചനയിൽ അടക്കം മുഖ്യ പങ്കുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്