സ്വർണ്ണക്കടത്ത്: യുഎഇ ഉദ്യോഗസ്ഥരിൽ നിന്ന് വിവരം തേടാൻ എൻഐഎ; ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു
കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തു. സ്വർണ്ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദികളിലേക്ക് എത്തിയോ എന്നത് സംബന്ധിച്ച് കൂടുതൽ തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ യുഎഇ ഉദ്യോഗസ്ഥരിൽ നിന്ന് വിവരം തേടാൻ എൻഐഎയുടെ ശ്രമം. യുഎഇയിലുള്ള എൻഐഎ സംഘം ഇതിനുള്ള അനുമതിക്കായി കാത്തുനില്ക്കുന്നതായാണ് സൂചന. ഭീകരവാദത്തിന് പണം വന്ന വിഷയത്തിലാണ് ഫൈസൽ ഫരീദിനെ പ്രധാനമായും ചോദ്യം ചെയ്തതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയുടെ വിശദാശം കേരളം വിദേശകാര്യമന്ത്രാലയത്തിന് കൈമാറി.
സ്വർണ്ണക്കടത്ത് കേസിൽ യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നല്കിയിരുന്നു. ആദ്യ കത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തിൽ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നല്കി. ഇക്കാര്യത്തിൽ ഔദ്യോഗികമായ അനുമതിക്ക് സാധ്യത മങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ യുഎഇയിലുള്ള കോൺസുലേറ്റ് ഉദ്യോഗ്സ്ഥരുമായി സംസാരിച്ച് ചില മൊഴികളിൽ വ്യക്തത വരുത്താനെങ്കിലും അനുമതി കിട്ടാനാണ് നീക്കം. യുഎഇയുമായി നടക്കുന്ന ആശയവിനിമയത്തിൽ കൂടുതൽ വിവരങ്ങൾ പറയാനില്ലെന്നാണ്
വിദേശകാര്യമന്ത്രാലയത്തിൻറെ നയം. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പറയാനില്ല. നേരത്തെ തന്നെ മന്ത്രാലയം എടുത്തിരിക്കുന്ന നിലപാട് എൻഐഎ അന്വേഷണ നടക്കുന്നു, എല്ലാ സഹായവും എൻഐഎക്ക് നല്കുന്നു എന്നതാണ്. വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഭീകരവാദ ബന്ധം കണ്ടെത്താനാണ് എന്നതായിരുന്നു കേസ് എൻഐഎക്ക് വിട്ടപ്പോഴത്തെ കേന്ദ്രസർക്കാർ വാദം. എന്നാൽ ഭീകരവാദ ബന്ധത്തിൽ ഇതുവരെ കാര്യമായ തെളിവുകൾ കിട്ടിയിട്ടില്ല. ഫൈസൽ ഫരീദിലിൻറെ മൊഴി ഇതിലേക്ക് എത്താൻ സഹായിക്കും എന്നാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്തിൽ നിന്ന് കേന്ദ്ര ശ്രദ്ധ റെഡ്ക്രസൻറ് ഉൾപ്പടെയുള്ള ഇടപാടുകളിലേക്ക് തിരിയുകയാണ്. ലൈഫ് പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാനസർക്കാരിൽ നിന്ന് വിദേശകാര്യമന്ത്രാലയം തേടിയിരുന്നു. ഇതിനു സംസ്ഥാനം നല്കിയ മറുപടി പരിശോധിച്ച് ചട്ടലംഘനമോ പ്രോട്ടോക്കോൾ ലംഘനമോ ഉണ്ടായോ എന്ന് വിലയിരുത്തും.