ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു

ദില്ലി: യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 നേരത്തെ പറഞ്ഞതുപോലെ കേന്ദ്ര സർക്കാർ ചില സുഹൃത്ത് രാജ്യങ്ങളുടെ അടക്കം സഹായത്തോടെ ഈ കാര്യത്തിലെ നടപടികൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്‍വാങ്ങണമെന്നും വളരെ വൈകാരികമായ വിഷയമാണെന്നും നിരന്തരം ശ്രമങ്ങള്‍ തുടരുകയാണെന്നും അതിന്‍റെ ഫലമായാണ് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതെന്നും റണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് കൃത്യമായ വിവരം ലഭിക്കുന്നതിന് കാത്തിരിക്കണമെന്നും റണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.